Monday, August 13, 2012

തേക്കടിയില്‍ പോകാം.


പ്രവാസത്തിന്റെ നീണ്ട കാത്തിരിപ്പു കഴിഞ്ഞു, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ളകവാടങ്ങള്‍ എനിക്ക് മുന്‍പില്‍ മലക്കെ തുറന്നു..അങ്ങനെ നാട്ടിലെത്തി, ഇനി എല്ലാരേം പോലെ കറക്കം തന്നെ പരിപാടി,..കൂട്ടുകാരെയെല്ലാം പിന്നെയും കണ്ടു പിടിച്ചു ഇനി യാത്ര, ഉല്ലാസ യാത്ര... ആഹ്ലാദം അര്മാധിപ്പ് .. രണ്ടോ മൂന്നോ ദിവസം പോകാന്‍ പറ്റിയ സ്ഥലം ഏതാണ് ?. സെര്ചിങ്ങോട് സെര്ചിങ്ങു.. അവസാനം ഗൂഗിള്‍ തെറി വിളിക്കും എന്ന അവസ്ഥയായപ്പോള്‍ അത് മതിയാക്കി.അപ്പോളാണ് ഐഡിയ.. ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ യാത്ര...ഒരു സ്ഥലം പ്ലാന്‍ ചെയ്യാതെ, പോകുന്ന അന്ന് എല്ലാവരും വണ്ടിയില്‍ കയറിയ ഉടനെ സ്ഥലം ഫിക്സ് ചെയ്യുക..എങ്ങനൊണ്ട് ഐഡിയ അഫാരം( ഈ '' അല്ല ഫാര്യേടെ '' ).
അങ്ങനെ ആ സുദിനം വന്നെത്തി. ഏകദേശം രാത്രി പത്തു മണിയോടെ എല്ലാത്തിനേം ഒരു വിധം വണ്ടീലാകി. ഇനി സ്ഥലം ഫിക്സ് ചെയ്യല്‍ മഹാമഹം... അടിനാശം വെള്ളപൊക്കം... തേക്കടിയില്‍ പോകാം. ആരോ പറഞ്ഞു അവസാനം ആറില്‍ നാല് ഭൂരിപക്ഷത്തോടെ ആ പ്രമേയം അങ്ങ് പാസാകി...തേക്കടിയെങ്കില്‍ തേക്കടി. വേറെ എവിടെ പോകണമെന്ന് അവിടെ ചെന്നിട്ടു തീരുമാനിക്കാം. ചടയമംഗലം പമ്പിലെ ഡീസലിനെ ആവാഹിച്ചു , ആയൂര്‍ എം സി റോഡിലൂടെ കോട്ടയം - കുമളി- തേക്കടി ലക്ഷ്യമാകി നമ്മുടെ രഥം ഷെവർലെ ടവേര പാഞ്ഞു
രാത്രിയുടെ നിശബ്ദതയില്‍, ഞങ്ങളുടെ വിവരക്കേടുകളുടെയും   തമാശകളുടെയും പൊട്ടിച്ചിരികള്‍ മുഴങ്ങിക്കേട്ടു.. ഓരോരുത്തരായി ടവേര എങ്ങനെ ഓടിക്കാം  എന്നതില്‍ ഗവേഷണം നടത്തി, കോട്ടയം എത്താറായപ്പോള്‍ കുണുങ്ങി കുണുങ്ങി  നമ്മുടെ രഥം റോഡിന്റെ വശം ചേര്‍ന്ന് നിന്നു... രഥത്തിന്റെ കുറ്റമല്ല തൊട്ടടുത്തുള്ള തട്ടുകടയാണ് കാരണക്കാരന്‍ എന്ന് ദോശയോടും ഒമ്ലെടിനോടും മല്പിടുതം നടത്തുമ്പോഴാണ്  മനസിലായത്. ലോകം മുഴുവന്‍ നിദ്രയുടെ യാമങ്ങളില്‍ ഊളിയിടുമ്പോള്‍നമ്മള്‍ മീന്‍ ചാറിലും ചമ്മന്തിയിലും മുക്കി ദോശ അടിക്കുന്നു.ഒംലറ്റില്‍ കാവ്യങ്ങള്‍ രചിക്കുന്നു. കട്ടന്‍ ചായയുടെ ചൂടിനെ ആസ്വദിക്കുന്നു, ഇതൊക്കെ ഇല്ലെങ്കില്‍ എന്ത് ജീവിതം.നീണ്ട ഒരു ഏമ്പക്കവും വിട്ടു കോട്ടയം ജംഗ്ഷന്‍ കുറച്ചു സമയം കയ്യേറി..വെറുതെ ചുറ്റിയടിച്ചു...വിശപ്പിന്റെ വിളി ഒരു വഴിക്കായപ്പോള്‍ പതിയെ യാത്ര തുടര്‍ന്നു.
കാഞ്ഞിരപ്പള്ളി  കഴിഞ്ഞു കുറെ ദൂരം സഞ്ചരിച്ചു, ഏകദേശം   ഫോറെസ്റ്റ്  ഏരിയയോട്  അടുക്കാരായപ്പോള്‍ നല്ല മഴ പെയ്യാന്‍ തുടങ്ങി. ചില യാത്രകളെ മഴ കുഴയ്ക്കുമെങ്കിലും,  ഞങ്ങളുടെ യാത്രകളെ   അത്  കൂടുതല്‍ സുന്ദരമാകിയിട്ടെ ഉള്ളു.  ഇതും അതു പോലെ... നല്ല ശക്തമായ മഴ, മുന്നിലുള്ള റോഡ്‌ കാണാന്‍ കഴിയാത്ത അവസ്ഥ. പതിയെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.. പ്രവാസിയുടെ സുന്ദര സ്വപ്നങ്ങളെ എന്നും കുളിരണിയിക്കുന്ന മഴ. പ്രവാസ ജീവിതത്തില്‍ പലപ്പോഴും സ്വപ്നങ്ങളില്‍ എന്നെ നനയിച്ചിട്ടുള്ള മഴ.  ആ മഴയുടെ ഭംഗി ഹെട്ലാംപ്  വെളിച്ചത്തില്‍ ആസ്വദിച്ചു കൊണ്ട് , പതിയെ രഥം തെളിച്ചു.. ശരിക്കും ത്രില്ലിംഗ്. ഇരുണ്ട രാത്രിയുടെ മാറിലേക്ക്‌, സന്തോഷമാര്‍ന്ന  പൊട്ടിചിരികള്‍ക്കിടയിലേക്ക്  .. എങ്ങു നിന്നോ ഓടി വന്നു കെട്ടിപിടിച്ച ആത്മ സുഹുര്തിനെപ്പോലെ , മഴയുടെ നേര്‍ത്ത കുളിരാര്‍ന്ന കരങ്ങള്‍.., റോഡിന്‍റെ  ഇരു വശത്തും കൊടുംകാടും.. പ്രകൃതിയുടെ അപൂര്‍വ  കൂടിചേരലുകളില്‍ ഒന്ന്...  
കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോള്‍ മഴ എവിടെയ്ക്കോ മാഞ്ഞു പോയി. പിന്നെ അല്പം കൂടി വേഗത കൂട്ടാമെന്ന് കരുതിയപ്പോള്‍ അടുത്ത അത്ഭുദം, മഴ ബാക്കി വച്ച് പോയ മഞ്ഞ്. പുലരിയിലേക്ക്  ഒറ്റയ്ക്ക്  ഓടിക്കൊണ്ടിരിക്കുന്ന രാത്രിയുടെ കൂട്ടിനെന്നപോലെ, കാടിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന മഞ്ഞ്.അങ്ങനെ അതിനെ കീറിമുറിച്ചു , മഞ്ഞിന്റെ  തണുത്ത  തഴുകലിന്റെ  സുഖത്തില്‍ ലയിച്ചു പിന്നെയും യാത്ര തുടര്‍ന്നു.. അപൂര്‍വ്വം     ചില യാത്രകളില്‍  മാത്രമേ പ്രകൃതി അതിന്റെ മാസ്മരിക ഭാവം നമുക്ക് മുന്നില്‍ കാട്ടിയിട്ടുള്ളൂ. നേരം പുലരുന്നതിനു മുന്‍പുതന്നെ കുമളി എത്തി. ചെക്ക്പോസ്റ്റ്  കടന്നു ഒരു മുറിയെടുത്തു ഫ്രഷ്‌ ആയി, ഇനിയടുത്ത ലക്‌ഷ്യം ബോട്ടിംഗ്.
ഇടുക്കി ജില്ലയില്‍ പെരിയാര്‍ ടൈഗേര്‍ റിസേര്‍വ് ഫോരേസ്ടിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്. പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മി. ആണ്. ഇതിൽ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്. തമിഴ്നാട്‌ അതിര്‍ത്തിയിലുള്ള പെരിയാര്‍ തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയപ്പോള്‍ രൂപപ്പെട്ടതാണ്. തേക്കടിയിലെ മുഖ്യ ആകര്‍ഷണമാണ് ഇതിലൂടെയുള്ള ബോട്ടിങ്ങ്.
രാവിലെ എല്ലാവരും കുളിച്ചു ബോടിങ്ങിനു തയാറായി വന്നപ്പോള്‍ സമയം 8 മണി. 7 മണിക്ക് ആദ്യത്തെ ബോട്ടിങ്ങ് ആരംഭിക്കുമെന്ന് അറിഞ്ഞത് അപ്പോളാണ്. അടുത്തത് 9 മണിക്ക് തുടങ്ങും, ഭക്ഷണംകഴിച്ചു ബോടിങ്ങിനുള്ള സ്ഥലത്തേക്ക് നടന്നു. ബോട്ടിങ്ങിനെക്കുരിചോര്‍ക്കുമ്പോള്‍ ഒരു നൊമ്പരം എല്ലാവരുടെയും മനസിലൂടെ കടന്നു പോകുമെന്നറിയാം. ദുരന്തങ്ങള്‍ എത്ര പേരുടെ സന്തോഷം ആണ് നശിപ്പിക്കുന്നത്..
എല്ലാവര്ക്കും ടിക്കറ്റെടുത്ത് ബോടിലേക്ക് പോയി. സുരക്ഷ സംവിധാനങ്ങളൊക്കെ ഉണ്ട്. ചിലപ്പോഴെങ്കിലും ദുരന്തങ്ങളാണല്ലോ സുരക്ഷയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്‌. പെരിയാര്‍ തടാകത്തിലൂടെ കാറ്റിന്റെ നേര്‍ത്ത ചൂളം വിളികേട്ടു, കുഞ്ഞോളങ്ങളില്‍ തെന്നിതെരിച്ചു ബോട്ട് നീങ്ങി. കുറച്ചു ദൂരംചെന്നപ്പോള്‍ അഹങ്കാരത്തോടെ കരയില്‍ നില്‍ക്കുന്ന കാട്ടുപോത്തുകളെ കണ്ടു, ആരെടാ നമ്മുടെ സ്ഥലത്ത് എന്നാ ഭാവത്തോടെ. പിന്നെ പതിയെ ഓടി കാട്ടിലേക്ക് മറഞ്ഞു. ഇവിടെ ആന, കടുവ, മ്ലാവ്, കാട്ടുപന്നി, കരിംകുരങ്ങ്, കാട്ടുപോത്ത്, കുരങ്ങ്, പുള്ളിപ്പുലി, പുള്ളിമാൻ, കേഴമാൻ, കരടി, മുതല തുടങ്ങിയ വന്യമൃഗങ്ങളെ കണ്ട് വരുന്നു. പക്ഷെ ഞങ്ങള്‍ക്ക് കുറച്ചു മൃഗങ്ങളെ കാണാനേ കഴിഞ്ഞുള്ളൂ, പിന്നെ പേരറിയാത്ത പക്ഷികളും. ചിലതൊക്കെ പറന്നു വന്നു തടാകത്തിനു നടുക്കുള്ള മരകുറ്റികളില്‍ ഇരുന്നു ചിറകു വിരിച്ചു. ചുറ്റിനും വന്യമായ കാടിന്റെ സുന്ദര മുഖം. അതില്‍ പ്രകൃതിയിലേക്ക് ലയിച്ചു നിഷ്കളങ്കതയോടെ ഞങ്ങളും.
കാറ്റിനെ തലോടി കൈകള്‍ പുറതെയ്ക്കിട്ടിരുന്നു, അപ്പോഴാണ് കാടിന്റെ ഒരു വശത്തായി കുറെ പടവുകള്‍ മുകളിലേക്ക്.ഈ കൊടും കാടിന് നടുവില്‍ എങ്ങനെ പടവുകള്‍ വന്നു ഞങ്ങള്‍ ആലോചിച്ചു.. അതിനു മുകളിലായി കൊട്ടാരം പോലെ എന്തോ ഒന്ന്. അത് കെ ടി ഡി സി യുടെ ഹോട്ടല്‍ ആണെന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസിലായത്..പെരിയാര്‍ തടാകത്തിനു നടുവിലുള്ള ദ്വീപിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.. പെരിയാർ വന്യജീവിസങ്കേതത്തിനകത്ത് പ്രവർത്തിക്കുന്ന ഒരേ ഒരു ഹോട്ടലാണ് ആരണ്യനിവാസ്.
ഞങ്ങളുടെ തൊട്ടുമുന്നിലിരുന്ന സുന്ദരി തിരക്കിട്ട് ഓരോ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്തുന്നുണ്ടായിരുന്നു, ഞങ്ങളും. ദൂരെ മറ്റൊരു ബോട്ട് ഓളങ്ങളെ ഉമ്മവെച്ചു ഞങ്ങള്‍ക്കരികിലൂടെ കടന്നു പോയി. രണ്ടു മൂന്നു വട്ടം തടാകത്തില്‍ കറങ്ങി നമ്മുടെ ബോട്ട് തിരിച്ചു പൊയ്, ഞങ്ങള്‍ തടാകതെയും കാടിനേയും ഭൂമിയുടെ അവകാശികളെയും വിട പറയാന്‍ നേരമായി. ചെറിയൊരു നൊമ്പരം ഉണ്ടെങ്ങിലും, അവരുടെ ലോകത്ത് അതിക്രമിച്ചു കടന്നിട്ട്, പോകാതിരിക്കുന്നതും ശരിയല്ലല്ലോ. അവരും ഈ ഭൂമിയുടെ അവകാശികളല്ലേ. അവരോട് യാത്രമൊഴിചൊല്ലി ഞങ്ങള്‍ ബോട്ടില്‍ നിന്നും ഇറങ്ങി കരയിലേക്ക് നടന്നു,. ഒപ്പം ആ സുന്ദരിയും, അവരുടെ കൂടെ വന്നവരും ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് നടന്നു, ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു. ആറു മുഖങ്ങളിലും അതിന്റെ തിളക്കം തെളിഞ്ഞു.
തടാകവും ബോടുകളും അതിന്റെ പശ്തലതിലുള്ള കാടും ഒരു തവണ കൂടി നോക്കി ഞങ്ങള്‍ തിരിച്ചു നടന്നു. തിരിച്ചു നടക്കുന്ന വഴിയില്‍ ഒരു കുരങ്ങന്‍ ഞങ്ങളെ നോക്കിനിന്നു. ആരെ പരിചയമുണ്ടോ ആവോ അതിനു..എന്തായാലും ഞങ്ങളുടെ ക്യാമറ അതിന്റെ ഭാവങ്ങള്‍ ഒപ്പിയെടുത്തു.ഞാന്‍ അഭിനയത്തില്‍ മോശമല്ലെന്നവണ്ണം അത് നന്നായി പോസ് ചെയ്തു.അവസാനം ഭൂമിയുടെ ആ അവകാശിയെയും യാത്രയാക്കി, ഇനി ഒരിക്കല്‍ വരാമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ റൂമിലേക്ക്‌ നടന്നു.
ഇനിയെങ്ങോട്ടാണ് അടുത്ത യാത്രയെന്ന് തീരുമാനിക്കാനായി...
അങ്ങനെ ഞങ്ങളുടെ...
യാത്ര തുടരുന്നു...

         

തേക്കടിയിലേക്കുള്ള വഴി


(കടപ്പാട് : ഗൂഗിള്‍, വിക്കിപീഡിയ)










Monday, January 30, 2012

പൊന്മുടി തഴുകുമ്പോള്‍...


നീണ്ടനാളുകള്‍ക്കു ശേഷം കൂട്ടുകാര്സിനെ എല്ലാവരേയും ഒരു അവധിദിനം ഒരുമിച്ചു കൂട്ടി... കൃത്യ സമയത്തു തന്നെ എല്ലാവരും വന്നു  എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല എന്നറിയാം, ഏകദേശം 9 മണിയോടെ 3 ബൈക്കിലായി എല്ലാവരും കടയ്ക്കല്‍ ബസ്‌ സ്റ്റാന്റില്‍ വന്നു. അപ്പോള്‍ ബസിലാണോ യാത്ര എന്നല്ലേ. അല്ലന്നേ, പലവഴിയില്‍ നിന്നെതാനൊരു വഴി, അതാണ്‌ ബസ്‌ സ്ടാന്റ്റ്‌.

    നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ പൊന്മുടിയിലേക്കുള്ള യാത്ര അവിടെ തുടങ്ങി... “ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം....” അന്തരീക്ഷത്തില്‍ അലയടിച്ചു... ഞങ്ങളുടെ പാട്ടിന്റെ ടെമ്പോ ശരിയാകാതതുകൊണ്ടാണെന്നു തോന്നുന്നു. തെളിഞ്ഞ അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടു... കാര്‍മേഘം തുള്ളിക്കൊരു കുടം കണക്കിന് സംഗതി വാരിചൊരിഞ്ഞു... മഴയുടെ പാട്ടില്‍ ലയിച്ചു യാത്ര ചെയ്യണമെന്നുണ്ട്.. പക്ഷെ ബൈക്കിലായതിനാലും റോഡരുകിലെ പോസ്ടുമായിട്ടു അത്ര രസത്തിലല്ലാത്തതിനാലും, വണ്ടി ഒതുക്കാമെന്ന് വച്ചു. മുന്നില്‍ കണ്ട കടയുടെ അര്കിലേക്ക് വണ്ടി നിര്‍ത്താന്‍ ഒരുങ്ങിയപ്പോഴാണ്, കടയില്‍ മഴകണ്ട് നിന്ന് സുലൈമാനി കുടിക്കുന്ന ടീം നമ്മുടെ കേരള പോലീസ് ആണെന്ന് മനസിലായത്. വെറുതെ  ഏമാന്മാരുടെ സുലൈമാനികുടി മുട്ടിക്കണ്ടാന്നു കരുതി,(അത് കൊണ്ട് മാത്രം) പിന്നെ ഒരു നിമിഷം പോലും ഞങ്ങള്‍ അവ്ടെനിന്നില്ല.

    അടുത്ത കടയുടെ അരികില്‍ കയറിനിന്ന് മഴയുടെ കിന്നാരം കേട്ട്, മഴത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ചു. മഴയുടെ ശക്തി അല്പം കുറഞ്ഞപ്പോള്‍ ഞങ്ങള്‍ പിന്നെയും യാത്ര തുടര്‍ന്നു. ചാറ്റല്‍ മഴനനഞ്ഞ് യാത്ര ചെയ്യുന്ന സുഖം, പറഞ്ഞറിയിക്കാനാവില്ല.

“മെല്ലെ മുടിയില്‍ ചിന്നിച്ചിതറി, കാതില്‍ കിന്നാരം ചൊല്ലി, മുഖത്ത് കൊഞ്ചി തലോടി..മനസും ശരീരവും നേര്‍ത്ത കുളിരില്‍ അലിയിച്ചു, അങ്ങനെ അങ്ങനെ..ഐശ്വര്യത്തിന്റെ ഓരോ മഴത്തുള്ളികളും,നമ്മെ പ്രകൃതിയുടെ മാറോടടക്കിപിടിക്കുന്നു..”

പാലോട് നിന്നും ഭക്ഷണം വാങ്ങി, വിദുര കഴിഞ്ഞപ്പോള്‍ റോഡിനു വശം ചേര്‍ന്ന് കല്ലാര്‍ ഒഴുകുന്നു.. വെള്ളരംകല്ലുകളില്‍ തെന്നിചിതറി പൊന്മുടിയിലെ കുളിരില്‍ അല്പം വഹിച്ചു കൊണ്ട് ശാന്തമായി ഒഴുകുന്നു. അല്പം കൂടി മുന്നോട്ടു പോകുമ്പോള്‍ കല്ലാറില്‍ തന്നെയുള്ള മീന്മുട്ടി വെള്ളചാട്ടത്തിലേക്കുള്ള പ്രവേശന കവാടം കാണാം. (അവിടെ ഞങ്ങള്‍ മുന്‍പൊരിക്കല്‍ പോയിട്ടുണ്ട് ആ കഥ പിന്നീട് പറയാം)...   

പൊന്മുടിയിലേക്കുള്ള ഹൈര്പിന്‍ വളവുകള്‍ ഓരോന്നായി പിന്നിട്ടു. മഴ അപ്പോഴേക്കും തോര്നിരുന്നു. തേയില തോട്ടങ്ങള്‍ വശങ്ങളില്‍ കാണാന്‍ തുടങ്ങി. മഴത്തുള്ളികള്‍ ഓരോ ചെടിയെയും തിളക്കമുള്ളതാക്കി. വശത്തായി ഇറങ്ങി നിന്ന് തെയിലയെ തലോടി വരുന്ന കാറ്റിനെ ചുംബിച്ചു... അല്പം മുന്നോട്ടു പോയപ്പോള്‍ തോട്ടങ്ങല്‍ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന മണ്‍വഴികണ്ടു..അതിലെ അല്പം നടന്നു തെയിലചെടികല്‍ക്കിടയിലായി ഇരുന്നു ആഹാരം കഴിച്ചു. “മഴതോര്‍ന്ന മലയില്‍ കോടമഞ്ഞിന്റെ അടിയില്‍ മഴത്തുള്ളികള്‍ തിളങ്ങുന്ന തെയിലചെടികള്‍ക്കിടയില്‍ ഇരുന്നു ഭക്ഷണം കഴിക്കുക.” ഇന്നും മനസ്സില്‍ ആ മനോഹാരിത അലയടിക്കുന്നു...

    മഴയോട് പിണങ്ങിയ കോടമഞ്ഞ് ഞങ്ങള്‍ക്ക് കൂട്ടിനു മുന്നോട്ടുള്ള വഴിയിലെല്ലാം ഉണ്ടായിരുന്നു... അവിടെനിന്നും അല്പം കൂടി പോകുമ്പോള്‍ പിന്നെയും മറക്കാന്‍ ഇഷ്ടമല്ലാത്ത കാഴ്ചയായിരുന്നു. റോഡിന്റെ ഒരു വശത്ത് മഴയില്‍ നനഞ്ഞ പാറക്കെട്ട്,മുന്നിലും പിന്നിലും മൂടല്‍മഞ്ഞ്, മറുവശത്ത് വെള്ളപരവതാനി വിരിച്ചപോലെ കൊക്കയെ മൂടിക്കിടക്കുന്ന കോടമഞ്ഞ്.... കാണുമ്പോള്‍ ആ വെള്ളപരവതാനിയില്‍ കിടന്നുരുളാന്‍ തോന്നും, അഗാധമായ കൊക്കയോളിപ്പിച്ചാണ് ഈമൂടല്‍മഞ്ഞു കിടക്കുന്നത് എന്ന് അത്ഭുതമാണ്. നിഗൂടതകളിലോളിച്ച പ്രകൃതി...

    പിന്നീട് ചെന്നെത്തിയത് താഴേക്കു പച്ചവിരിച്ച പുല്മെടിലാണ്. അവ്ടെയും കോടമഞ്ഞ് അതിന്റെ നിഗൂടഭാവതില്തന്നെയായിരുന്നു. അവടെ കുറച്ചു യാത്രക്കാര്‍ കൂടിയുണ്ട്. അവര്‍ ഫോട്ടോ എടുക്കുന്ന തിരക്കില്‍ ആയിരുന്നു. അല്‍പനേരം അവ്ടെയും ഇറങ്ങി. പ്രകൃതിയുടെ ചിത്രരചനാ പാടവം കണ്ടു.. അവരോടു യാത്രപറഞ്ഞു, ഞങ്ങള്‍  ഏറ്റവും ഉയര്‍ന്ന ഭാഗത്തെത്തി. കടൽനിരപ്പിൽ നിന്ന് 610 മീറ്റർ ഉയരെയാണ് പൊന്മുടി സ്ഥിതിചെയ്യുന്നത്.  അവിടെ ചുറ്റിനും കോടമഞ്ഞ് ഞങ്ങളെ തഴുകി തലോടുന്നുണ്ടായിരുന്നു.. ഏക്കോ പൊയന്റും, പുല്ലു നിറഞ്ഞ താഴ്വരയും  പൊന്മുടിയുടെ പ്രത്യേകതകളാണ്. മഞ്ഞിലേക്ക് ഇറങ്ങി ഇറങ്ങി  താഴ്വാരതെതി . അവിടെ ചെറിയ ഒരു അരുവി താളത്തില്‍ ഒഴുകുന്നു. പുല്ലുകല്‍ക്കിടയിലായി അവ്ടവിടെ ചില മരങ്ങളും. പതിയെ തിരിച്ചു കയറി മഞ്ഞിന്റെ കവിളില്തലോടി ആ സൌന്ദര്യത്തില്‍ ലയിച്ചു ഏറെ നേരം ചിലവഴിച്ചു.. അവസാനം മനസില്ല മനസോടെ യാത്ര പറഞ്ഞു മലയിറങ്ങി... അപ്പോഴും കോടമഞ്ഞില്‍ പൊന്മുടി ഞങ്ങളെ തലോടുന്നുണ്ടായിരുന്നു. പക്ഷെ ചാറ്റല്‍ മഴയുടെ പിണക്കം മാറിയില്ലെന്നു തോന്നുന്നു... ഇനിയും ഈ അനുപമ സൌന്ദര്യത്തെ തേടി ഞങ്ങള്‍ വരും.

അന്ന് ഇതുപോലെ മഴയും മഞ്ഞും ഒരുമിച്ചു വരവേല്‍ക്കും എന്നാ ശുഭാബ്ദി വിശ്വാസത്തോടെ.... ഞങ്ങളുടെ യാത്രതുടരുന്നു...



പൊന്മുടിയിലേക്കുള്ള വഴി

തിരുവനന്തപുരം നഗരത്തില്‍ നിന്ന് 61 കി. മീ.                            തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യിൽ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു.

യാത്രാസൗകര്യം

  • സമീപ റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം 61 കി. മീ.
  • സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 67 കി. മീ.
(കടപ്പാട് : ഗൂഗിള്‍, വിക്കിപീഡിയ)  



Thursday, January 12, 2012

നമ്മൾ യാത്ര പോകുന്നു.

                ഇളം കാറ്റിന്റെ കാതില്‍ കിന്നാരം ചൊല്ലി, ചാറ്റല്‍ മഴയില്‍ നനഞ്ഞ്, മഴത്തുള്ളികളെ അമ്മാനമാടി,വയല്പൂവിനെ തഴുകി,പച്ച വിരിച്ച പാടവരമ്പിലൂടെ നടക്കാന്‍ ആഗ്രഹമില്ലാത്തവരുണ്ടോ.?.ജീവിതത്തില്‍ പലര്‍ക്കും ആദ്യ യാത്രാനുഭവം ഒരു പക്ഷെ അതായിരിക്കും.ആ അനുഭൂതി അനിര്‍വചനീയമാണ്.(പുതു തലമുറ ദയവായി വയല്പപൂവും,പാടവരമ്പും എന്താണെന്ന് ചോദിക്കരുത് , അതൊക്കെ മലയാളികളുടെ നഷ്ട യാഥാര്‍ത്ഥ്യം).യാത്ര എല്ലാക്കാലത്തും മനുഷ്യന്റെ സന്തോഷമാണ്. യാത്ര, ദൈവം മനുഷ്യനായി കരുതിവച്ച അമൂല്യ നിധികളില്‍ ഒന്ന്. പ്രകൃതിയുടെ വശ്യമനോഹാരിതയില്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടുകാര്'‍ക്ക് അഭിമാനിക്കാം.ആ മനോഹര തീരങ്ങള്‍ തേടി ഞാന്‍ നടത്തിയിട്ടുള്ള ചെറിയ യാത്രാനുഭവം..വെറുതെ,വെറുതെ ഒരു യാത്ര....                                                                 
നമ്മള്‍ യാത്ര പോകുന്നു,പ്രകൃതിയുടെ അദൃശ്യ കരങ്ങളില്‍ പിടിച്ചു നില തെറ്റാതെ നമ്മുടെ  
യാത്ര തുടരുന്നു...